Tuesday 25 May 2010

ചരിത്ര രേഖകളിലെ സുഗന്ധവല്ലി

സുഗന്ധവല്ലിയുടെ വേര്‍പാടില്‍ മനംനൊന്ത് മരണം സ്വയം വരിച്ച സ്വാതിതിരുനാളിനെയാണ് പറഞ്ഞുപതിഞ്ഞ പഴങ്കഥകളില്‍ കാണുന്നതെങ്കിലും പ്രസിദ്ധ ചരിത്രകാരനും സാഹിത്യകാരനുമായ പട്ടം രാമചന്ദ്രന്‍നായര്‍ 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന കൃതിയില്‍ ആധികാരികതയോടെ വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്. തന്റെ ആദ്യ ഭാര്യയുടെ ദേഹവിയോഗത്തിനു ശേഷം സ്വാതിതിരുനാള്‍ തിരുവട്ടാര്‍ അമ്മച്ചിയെ വിവാഹംകഴിച്ചു. അതിനുശേഷം 1844 ല്‍ അദ്ദേഹം സുന്ദരലക്ഷ്മി അമ്മാളെന്ന സുഗന്ധവല്ലിയെ തന്റെ ജീവിതസഖിയാക്കി.1845ല്‍ സുഗന്ധവല്ലിക്കുവേണ്ടി തഞ്ചാവൂര്‍ അമ്മവീടും പണികഴിപ്പിച്ചു. സുഗന്ധവല്ലി തഞ്ചാവൂരിലെ ഒരു മുതലിയാരുടെ മകളായിരുന്നു എന്നു പറയപ്പെടുന്നു.ഒരു പ്രകല്ഭയായ നര്‍ത്തകിയായിരുന്നൂ എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ അക്കാലത്ത് പൊതുവേദികളില്‍ നൃത്തം ചെയ്യാനവകാശമുണ്ടായിരുന്ന ഏക വിഭാഗമായിരുന്ന ദേവദാസികളില്‍ ഒരാളായിരുന്നൂ സുഗന്ധവല്ലിയെന്നതു സ്പഷ്ടം.തഞ്ചാവൂര്‍ അമ്മവീട്ടില്‍ സുഗന്ധവല്ലി അവരുടെ വീട്ടുകാരോടൊപ്പമാണ് താമസിച്ചിരുന്നത്. 1846ല്‍ മഹാരാജാവിന്റെ മരണശേഷവും സുഗന്ധവല്ലി ആവീട്ടില്‍ എല്ലാവിധ അവകാശങ്ങളോടും ആഢംബരങ്ങളോടുംകൂടിത്തന്നെ ജീവിച്ചിരുന്നുവത്രേ. 1856ല്‍ അവരുടെ മരണശേഷം ആ വീടും സ്ഥലവും കൊട്ടാരത്തിനവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച സ്വാതിയുടെ അനിയനും ,പിന്‍ഗാമിയും, തിരുവട്ടാര്‍ അമ്മച്ചിയുടെ സഹോദരീ ഭര്‍ത്താവുമായിരുന്ന ഉത്രംതിരുനാള്‍ മഹാരാജാവിന്റെ നടപടിയെചോദ്യംചെയ്തുകൊണ്ട് സുഗന്ധവല്ലിയുടെ അനിയത്തി സുന്ദര പാര്‍വ്വതിപിള്ള തങ്കച്ചി മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. അതേത്തുടര്‍ന്ന് 1858 ല്‍ കോടതി വിധിപ്രകാരം 10,000 രൂപ നഷ്ടപരിഹാരമായിക്കൊടുത്ത് തിരുവിതാങ്കൂര്‍ രാജകൊട്ടാരം തഞ്ചാവൂര്‍ അമ്മവീട് തിരിച്ചുപിടിച്ചതിന്റെ രേഖകള്‍ ലഭ്യമായിട്ടുണ്ടത്രേ.ചരിത്രമെന്തുതന്നെയായാലും സൂഗന്ധവല്ലിയുടേയും മഹാരാജാവിന്റെയും പ്രണയം സത്യമായിരുന്നു. പ്രിയ സഖി സുഗന്ധവല്ലിയ്ക്കായി പദ്മനാഭദാസന്‍ ഹൃദയംകൊണ്ടു രചിച്ച അമൂല്യകൃതികള്‍ മോഹിനിയാട്ടമെന്നകലാരൂപത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍കഴിയാതെപോകുന്നതും അതുകൊണ്ടുതന്നെയാകാം..

1 comment:

  1. Good Neena.Helpful to those who love Mohiniyattam.
    Reminds your good old days !!!!

    ReplyDelete

Followers